അംഗനവാടിക്ക് ഇരട്ടക്കിരീടം(01/4/2009)

മുക്കം ഗ്രാമപഞ്ചായത്തിലെ മികച്ച അംഗനവാടിയായി ചേന്ദമംഗല്ലൂര്‍ അംഗനവാടിയെ തെരഞ്ഞെടുത്തു. ഏറ്റവും നല്ല അധ്യാപികയായി ഇതേ അംഗനവാടിയിലെ ഷിനി അശോകനെയാണ് തെരഞ്ഞെടുത്തത്. പഠന നിലവാരം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അഡോളസന്റ് ക്ളബ് പ്രവര്‍ത്തനം, മാതാക്കള്‍ക്കുള്ള ബോധവല്‍കരണ ക്ളാസുകള്‍, നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഭൌതിക വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയിലെ മികവിനാണ് അംഗനവാടി അവാര്‍ഡിനര്‍ഹത നേടിയത്. ഗ്രാമപഞ്ചായത്തിലെ ഏഴംഗ സമിതിയാണ് വിവിധ അംഗനവാടികള്‍ സന്ദര്‍ശിച്ച് ഏറ്റവും മികച്ചതിനെ തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: ഒ . ശരീഫുദ്ദീന്‍ മാസ്റ്റര്‍



യു.പി സ്കൂളിന് ഇത് വികസന വിപ്ളവത്തിന്റെ വര്‍ഷം(01/4/2009)



  നടപ്പു അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ വികസനത്തില്‍ വിപ്ളവം സൃഷ്ടിക്കാന്‍കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്കൂള്‍ അധികൃതര്‍. പി.ടി.എ, എസ്.എസ്.എ, മുക്കം ഗ്രാമപഞ്ചായത്ത് എന്നിവയുടെ കൂട്ടായ പരിശ്രമത്തില്‍ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും കൂടി പങ്കാളികളായതോടെ പതിനഞ്ചു ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്കൂളിന് സാധിച്ചു.
ഗ്രൌണ്‍ട് നവീകരണം (20,000 രൂപ), ചുറ്റുമതില്‍ നിര്‍മാണം (ഒരു ലക്ഷം), സ്റ്റേജ് നിര്‍മാണം (2 ലക്ഷം), ഓഫീസ് കെട്ടിടത്തിന് അലൂമിനിയം ഷീറ്റ് പാകല്‍ (നാലര ലക്ഷം), ഇന്‍ഡോര്‍ ഗെയിംസ്, പ്രവൃത്തി പരിചയ പരിശീലന ഹാള്‍ തയാറാക്കല്‍ (50,000) ബയോഗ്യാസ് പ്ളാന്റ് (65000), നാലു ക്ളാസ് മുറികളെ 'സ്മാര്‍ട്ട് ക്ളാസ് റൂമാക്കല്‍' (രണ്‍ടര ലക്ഷം), കുട്ടികളുടെ പാര്‍ക്ക്, എല്ലാ കെട്ടിടങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് പൈപ്പിടല്‍ (60000) എന്നിവയാണ് ഈ വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതികള്‍.
ഇതില്‍ കുട്ടികളുടെ പാര്‍ക്കിന് ആവശ്യമായ 60000 രൂപ വൈറ്റ്ഹൌസ് കുടുംബവും സ്റ്റേജ്, ചുറ്റുമതില്‍ എന്നിവക്കുവേണ്‍ട രണ്‍ടു ലക്ഷം രൂപ ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷനും സ്പോണ്‍സര്‍ ചെയ്തതാണ്.
അക്കാദമിക മികവിനൊപ്പം ഭൌതിക സൌകര്യങ്ങളുടെ വികസനം കൂടിയാവുന്നതോടെ ജില്ലയിലെ മികച്ച വിദ്യാലയമെന്ന ഖ്യാതി സ്കൂളിന് സ്വന്തമാകും. ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്‍ടിരിക്കുന്നത്.



റിപ്പോര്‍ട്ട്: ഒ . ശരീഫുദ്ദീന്‍ മാസ്റ്റര്‍



ഒ. ഉമറുല്‍ ഫാറൂഖിന്‌ ഡച്ച്‌ സര്‍ക്കാര്‍ ഫെലോഷിപ്പ്‌ (28/3/2009)


  ഹോളണ്ടിലെ റേഡിയോ നെതര്‍ലന്റ്സ്‌ ട്രെയിനിംഗ്‌ സെന്റര്‍ (ആര്‍.എന്‍.ടി.സി) മൂന്നാം ലോക രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പരിശീലന കോഴ്സിന്‌ മാധ്യമം സീനിയര്‍ സബ്‌ എഡിറ്റര്‍ ഒ. ഉമറുല്‍ ഫാറൂഖ്‌ തെരഞ്ഞെടുക്കപ്പെട്ടു. 'ഇന്റര്‍നെറ്റും പത്രപ്രവര്‍ത്തകരും' എന്ന വിഷയത്തില്‍ നടക്കുന്ന ഒന്നര മാസത്തെ കോഴ്സില്‍ തെരഞ്ഞെടുക്കപ്പെട്ട' 23 പത്ര പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ഹോളിലെ മീഡിയാ സിറ്റി എന്നറിയപ്പെടുന്ന ഹില്‍വേഴ്സമില്‍ 2009 മെയ്‌ 11 മുതല്‍ ജൂണ്‍ 19വരെയാണ്‌ കോഴ്സ്‌.
   ഡച്ച്‌ ഗവമെന്റിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എന്‍.ടി.സി മൂന്നാം ലോക രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കായി രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കോഴ്സാണിത്‌. കോഴ്സിന്റെയും പങ്കെടുക്കുന്ന പത്രപ്രവര്‍ത്തകരുടെയും പൂര്‍ണമായ ചെലവ്‌ ഡച്ച്‌ സര്‍ക്കാറാണ്‌ വഹിക്കുന്നത്‌.



പരീക്ഷ കഴിഞ്ഞു. കളിക്കളങ്ങള്‍ തേടി കുട്ടികള്‍ ‌(26/3/2009)



ഇപ്പോഴും അവശേഷിക്കുന്ന അപൂര്‌വ്വം ചില കളിസഥലങ്ങള്‍

  പരീക്ഷ കഴിഞ്ഞ്‌ മധ്യവേനലവധി ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കളിക്കളങ്ങളില്ല. വാഴക്കൃഷിക്കാര്‍ കൈ വെക്കാത്ത അപൂര്‍വ്വം പാടങ്ങളിലായിരുന്നു പല കുട്ടികളുടെയും പ്രതീക്ഷ. ആറ്റു നോറ്റ്‌ പരീക്ഷ കഴിഞ്ഞപ്പോഴേക്കും അത്‌ പച്ചക്കറി കൃഷിക്കാര്‍ കോണ്ടു പോയിരുന്നു. മുന്‍ കാലങ്ങളെ പോലെ പറമ്പുകള്‍ വെറുതെയിടാത്തത്‌ കൊണ്ട്‌ വേനല്‍ സ്പെഷല്‍ കളിക്കളങ്ങള്‍ ഇപ്പോള്‍ ഗ്രാമത്തില്‍ അപൂര്‍വ്വമാണ്‌. തോട്ടത്തിലെ ഫൂട്ബോള്‍ ഗ്രൗണ്ട്‌, ഹൈ സ്കൂള്‍ ഗ്രൗണ്ട്‌, യു പി സ്കൂള്‍ ഗ്രൗണ്ട്‌, ഇസ്‌ലാഹിയ ഗ്രൗണ്ട്‌ എന്നിങ്ങനെ ചിലയിടങ്ങളിലാണ്‌ മുതിര്‍ന്ന കുട്ടികളുടെ ആശ്രയം. സ്ഥിരം കളിക്കാരായ യുവാക്കളുടെ സൗകര്യം കൂടി പരിഗണിച്ച്‌ വേണം ഈ ഗ്രൗണ്ടുകളില്‍ തന്നെ കളി തുടങ്ങാന്‍.
പുഴയോരവും, കൊയ്തിട്ട പാടങ്ങളും ആയിരുന്നു എക്കാലവും കൊച്ചു കുട്ടികളുടെ വേനല്‍കാല വിഹാര കേന്ദ്രങ്ങള്‍. ഫൂട്ബോള്‍, ചട്ടിയേറ്‌, കോട്ടി, തൊട്ട്‌ കളി, ഒളിച്ചു കളി, കള്ളനും പോലീസും തുടങ്ങി ഒട്ടനവധി കളികള്‍ ഉണ്ടായിരുന്നു മുന്‍പ്‌ ഇവര്‍ക്ക്‌ കളിക്കാനായി. ഇപ്പോ അവ ചുരുങ്ങി ഫൂട്ബോളിലും ക്രിക്കറ്റിലും ഒതുങ്ങിയിരിക്കുകയാണ്‌. സാമൂഹ്യമായ ഇടപഴകലുകള്‍ക്ക്‌ ഇത്തരം കളിസ്ഥലങ്ങള്‍ ഒത്തിരി സംഭാവനകള്‍ നല്‍കിയിരുന്നു.
കളിക്കളങ്ങള്‍ ഒടുങ്ങുമ്പോള്‍ ഇനി കുട്ടികള്‍ക്ക്‌ ടി വി കാര്‍ട്ടൂണുകളും ഓണ്‍ ലൈന്‍ / കമ്പ്യൂട്ടര്‍ ഗെയ്മുകളും മാത്രമാകുന്നു ശരണം. പുതു തലമുറ ഇനി വീട്ടിനകത്തെ നിയന്ത്രിത ലോകത്തെ മാത്രം കണ്ടു വളരും. കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളര്‍ച്ചക്ക്‌ കളികള്‍ അത്യാവശ്യമാണെന്നിരിക്കെ, സാഹചര്യങ്ങളുടെ അഭാവം നമ്മുടെ നാട്ടിലെ പുതു തലമുറക്ക്‌ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


നഷ്ടപ്പെട്ടു പോയ കളി സ്ഥലങള്‍


 
 
2009 cmr on web Chennamangallur News chennamangaloor GMUP school