ചേന്ദമംഗല്ലൂരിന്റെ ശില്പി

 
കെ.ടി.സി. വീരാന്‍ സാഹിബ്
 



“ശാസ്ത്രവിജ്ഞാനമില്ലെങ്കില്‍ ഈ കൂറ്റന്‍ പട്ടണങ്ങളൊന്നും ഉയര്‍ന്നുവരുമായിരുന്നില്ല; പ്രഭാപൂരിതമായ ഈ എടുപ്പുകളും ഉണ്ടാകുമായിരുന്നില്ല’’ എന്ന് ഒരു ഈജിപ്ഷ്യന്‍ കവി പാടിയിട്ടുണ്ട് കെ.സി. പഠിപ്പിച്ചുതന്ന ഈ ഈരടി ഇപ്പോള്‍ അദ്ദേഹത്തെപ്പറ്റി തന്നെ പാടാന്‍ തോന്നുകയാണ്. കെ.സി. ഉണ്ടായിരുന്നില്ലെങ്കില്‍ ചേന്ദമംഗല്ലൂരിന് ഇന്നിക്കാണുന്ന പുരോഗതിയോ വികസനമോ ഉണ്ടാകുമായിരുന്നില്ല.




  ഏതാണ്ട് 65 കൊല്ലം മുമ്പ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചേന്ദമംഗല്ലൂരില്‍ ഒരു എല്‍.പി. സ്കൂളും അതിലേക്ക് അടുത്ത പ്രദേശത്തുകാരനായ ഒരധ്യാപകനെയും അനുവദിക്കയുണ്ടായി. ആ അധ്യാപകന്‍ ചേന്ദമംഗല്ലൂര്‍ എന്ന സ്ഥലം എവിടെയാണെന്ന് കണ്‍ുപിടിക്കാന്‍ പെട്ട പാട് ഇന്നും സരസമായി പറയപ്പെടാറുണ്ട്. അത്തരം ഒരു ഗ്രാമത്തെ ഇന്ത്യക്ക് പുറത്ത് പോലും അറിയപ്പെടുമാറ് വളര്‍ത്തിയത് കെ.സിയുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണ്.
   ചെറുപ്പന്നേ അനുകരണീയമായ സ്വഭാവഗുണങ്ങളുടെ ഉടമയായിരുന്നു കെ.സി. സഹപാഠികളെ സഹായിക്കുന്നതിലും അവര്‍ക്കൊത്താശകള്‍ ചെയ്യുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. വെല്ലൂരിലെ ഒരു സഹപാഠി കെ.സിയെപ്പറ്റി അന്ന് പറഞ്ഞത് ഓര്‍ക്കുന്നു. “കെ.സിക്ക് ഒരു കപ്പ് ചായ കിട്ടണമെങ്കില്‍ ചുരുങ്ങിയത് നാലു കപ്പിനെങ്കിലും ഓര്‍ഡര്‍ ചെയ്യണം.’’ കഷ്ടപ്പെടുന്നവരെ രഹസ്യമായി സഹായിക്കുകയെന്നത് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
   വെല്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കെ.സി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് ദാറുല്‍ ഉലൂം പൂട്ടി. പുതിയ കോളേജാരംഭിക്കാന്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ള മൌലവിമാര്‍ തിരൂരങ്ങാടിയിലേക്കു പോയപ്പോള്‍ അവരുടെ കൂട്ടത്തില്‍ കെ.സിയുമുണ്ടായിരുന്നു. അന്നൊക്കെ കെ.സി. മുസ്ലിം ലീഗിലെ നല്ല വാഗ്മിയായിരുന്നു. മുസ്ലിംകളുടെ “”അല്‍ജമാഅത്താണ് ലീഗെന്നും അതില്‍ വ്യക്തിസംസ്കരണം നടത്തിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത് നടക്കുന്ന കാര്യമല്ലെന്നു കണ്ടാണ് പിന്നീട് ലീഗ് വിട്ടത്. പല നല്ല നേതാക്കളും ലീഗ് വിട്ടു മറ്റു സംഘടനകളില്‍ ചേരുകയോ നിഷ്ക്രിയരാവുകയോ ചെയ്തിട്ടുണ്ട്. കെ.സി. തന്റെ ധാരണക്കനുസരിച്ച സംഘത്തെ ജമാഅത്തെ ഇസ്ലാമിയില്‍ കാണുകയും അതിനോട് സഹകരിക്കുകയും ചെയ്തു.
കുറച്ച് കാലം തിരൂരങ്ങാടിയില്‍ കഴിച്ചുകൂട്ടിയ കെ.സി. കാസര്‍ക്കോട്ട് ചെമ്മനാട്ടുള്ള ആലിയ മദ്റസയിലേക്ക് അധ്യാപകനായി പോയി. കെ.സിയുടെ വരവ് അവിടെയുണ്ടായിരുന്ന യുവ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അവര്‍ ദീനീസേവനത്തിനായി “”ലജ്നത്തുല്‍ ജിഹാദ്’’ എന്ന സംഘടന രൂപീകരിക്കുകയും ലഘുലേഖകള്‍ പ്രസിധദ്ധീകരിക്കാനാരംഭിക്കുകയും ചെയ്തു. ലജ്നത്തുല്‍ ജിഹാദ് പ്രസിദ്ധീകരിച്ച, “ആരാണ് മുസ്ലിം’’ എന്ന ലഘുലേഖയാണ് ചേന്ദമംഗല്ലൂരില്‍ പുതിയൊരു ചിന്തക്കു തുടക്കം കുറിക്കുകയും പിന്നീടുള്ള മാറ്റങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്തത്.

 


മദ്റസത്തുല്‍ ആലിയ സാമ്പത്തികമായി നന്നെ വിഷമിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. എല്ലാവരെയും പോലെ കെ.സിയും ആ പ്രയാസങ്ങള്‍ തുറന്ന മനസ്സോടെ പങ്കിട്ടു. അസറിനുശേഷം കളി നിര്‍ബന്ധമെന്ന് പറഞ്ഞു സകല വിദ്യാര്‍ഥികളെയും, പ്രത്യേകിച്ച് വലിയ മുസ്ലിയാക്കളെ, ഗ്രൌണ്ടിലേക്ക് വലിച്ചിറക്കി വോളിബോള്‍ കളിപ്പിക്കുക പതിവായിരുന്നു. കെ.സിയും നന്നായി കളിച്ചിരുന്നു. എന്നെയും കൂട്ടുകാരെയും സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത് കെ.സിയാണ്.
   ആയിടെ സുന്നി മുസ്ലിയാക്കള്‍ ഫറോക്കില്‍ യോഗം ചേര്‍ന്ന് പുത്തന്‍ പ്രസ്ഥാനക്കാരുടെ കോളേജുകള്‍ക്കും മദ്റസകള്‍ക്കും സഹായം ചെയ്യരുതെന്ന് പ്രമേയം പാസാക്കിയത് ആലിയാ മാനേജര്‍ വി.കെ. അഹ്മദ് മൌലവിയെ (ഇസ്സുദ്ദീന്‍ മൌലവിയുടെ അനുജന്‍) വളരെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആ സമ്മേളനത്തിന്റെ ഒരു കാര്‍ട്ടൂണ്‍ വരക്കപ്പെട്ടിരുന്നു. സുന്നി മുസ്ലിയാക്കന്മാരെ നീണ്ട വാലുള്ള കുരങ്ങുകളുടെ രൂപത്തിലാണതില്‍ ചിത്രീകരിച്ചിരുന്നത്. കെ.സിയുടെ ഒരു ഉസ്താദും അതില്‍പെട്ടു. കെ.സിയുടെ ഗുരുഭക്തിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. കാര്‍ട്ടൂണ്‍ കൈവശപ്പെടുത്തി കീറിക്കളയാന്‍ അദ്ദേഹം നടത്തിയ ഓട്ടവും പാച്ചിലും എല്ലാവരെയും ആശ്ചര്യപ്പെടുത്തി. കെ.സിയുടെ വക അതു വരച്ച വ്യക്തിക്ക് താക്കീതും കിട്ടി.
കെ.സിയുടെ ഉര്‍ദു പരിഭാഷാ പ്രാവീണ്യം സ്തുത്യര്‍ഹമായിരുന്നു. “”ഇസ്ലാമും സോഷ്യലിസവും’’ എന്ന, മസ്ഊദ് ആലം നദ്വിയുടെ പുസ്തകമാണ് ആദ്യമായി അദ്ദേഹം പരിഭാഷപ്പെടുത്തിയത്.ശേഷം നിരവധി പ്രഗത്ഭ ഗ്രന്ധങ്ങള്‍ കെ സിയുടേതായി വന്നിട്ടുണ്ട്
ആദ്യമായി നാട്ടില്‍ (കൊടിയത്തൂര്) വന്ന കെ.സി. മടങ്ങുമ്പോള്‍, അന്ന് വാഴക്കാട് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥിയായിരുന്ന എന്നെയും ആലിയയിലേക്ക് കൊണ്ട‍ുപോയി. ഇന്നത്തെ ജമാഅത്ത് സാരഥികളില്‍പെട്ട ചിലര്‍ അന്നവിടെ വിദ്യാര്‍ഥികളായിരുന്നു.
  ഉര്‍ദുവിന് വളരെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സിലബസ്സായിരുന്നതിനാല്‍ കുറഞ്ഞ കാലം കൊണ്ട് ഞങ്ങള്‍ക്കൊക്കെ ഉര്‍ദുവിലുള്ള സരളമായ ഇസ്ലാമിക സാഹിത്യങ്ങളും പത്രമാസികകളും വായിക്കാനായി. ചില്ലറ പരിഭാഷകളും ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങി.





  മദ്റസാ ആലിയയിലെ പഠനം നിറുത്തി ഞാന്‍ നാട്ടിലായപ്പോഴും ഉര്‍ദു വായനയും ഉര്‍ദു ക്ളാസുകളും തുടര്‍ന്നുപോന്നിരുന്നു. വിദ്യാര്‍ഥികളെ ചേര്‍ത്ത് രൂപീകരിക്കപ്പെട്ട “”ബസ്മെ ഹസനാത്ത്’’ എന്ന ബാലസംഘം വളര്‍ന്നു ജമാഅത്തിന്റെ ഹംദര്‍ദ് ഹല്‍ഖയായി മാറി. കൊടിയത്തൂരിലെ വീട്ടില്‍ വരുമ്പോഴെല്ലാം കെ.സി. ഞങ്ങളുടെ വാരാന്ത യോഗത്തില്‍ ഖുര്‍ആന്‍ ദര്‍സ് നടത്താറുണ്ടായിരുന്നു.
    ഒരു വാരാന്തയോഗത്തില്‍ ചേന്ദമംഗല്ലൂരില്‍ ഒരു മദ്റസ സ്ഥാപിക്കണമെന്ന ആലോചന വരികയും അങ്ങനെ പ്രാഥമിക മദ്റസയുടെ ബില്‍ഡിംഗ് പണി നാട്ടുകാരുടെകൂടി സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു. ഈ യോഗത്തില്‍ നാട്ടുകാരില്‍ പലരേയും ക്ഷണിച്ച കൂട്ടത്തില്‍ സ്ഥലം ഖാദി സഗീര്‍ മൌലവിയെയും ക്ഷണിച്ചിരുന്നു. യോഗത്തില്‍ സംബന്ധിച്ച കാരണത്താല്‍ അദ്ദേഹത്തെ പള്ളിക്കാരണവന്മാര്‍ ഖാദിസ്ഥാനത്ത് നിന്ന് പുറത്താക്കി.
   അപ്പോഴേക്കും പ്രാഥമിക മദ്റസയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഖുര്‍ആന്‍ പഠനത്തിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള കെ.സിയുടെ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ധീരമായ തുടക്കം കുറിക്കപ്പെട്ടു.
    രണ്ട് വര്‍ഷത്തിനുശേഷം വിദ്യാര്‍ഥികളുടെ അതുവരെയുള്ള പുരോഗതി പ്രകടിപ്പിക്കാനും മറ്റുമായി മദ്റസയുടെ ഒന്നാം വാര്‍ഷികാഘോഷം നടന്നു. പുതിയ മതവിദ്യാഭ്യാസ രീതിയുടെ മേന്മകളും പ്രായോഗികതയും ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള അവസരമായിരുന്നു അത്. ഗുണകാംക്ഷികള്‍ക്കെല്ലാം യോഗത്തില്‍ പങ്കെടുക്കാന്‍ കെ.സി. നേരില്‍ത്തന്നെ എഴുതി.
    വാര്‍ഷികാഘോഷത്തോടെ നാട്ടിലെ ഭൂരിഭാഗം ആളുകളും ജമാഅത്തനുകൂലികളായി മാറി. അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യയുടെ ഔപചാരികോദ്ഘാടനം 1952 ഫെബ്രുവരിയിലായിരുന്നു. ഖുത്തുബഃ നിര്‍വ്വഹണത്തില്‍ കെ.സി. കാഴ്ചവച്ച മാതൃക അന്യാദൃശമാണ്. ഉജ്വല പ്രസംഗം നടത്തി വികാരങ്ങളിളക്കി വിട്ടാല്‍ പോരെന്നും ആ വികാരത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ മഹല്ല് നിവാസികളെ കൊണ്ട് നടത്തിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

 

അദ്ദേഹം ഇത് പ്രാവര്‍ത്തികമാക്കി കാണിച്ചതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഖുത്തുബഃ നിര്‍വഹിക്കേണ്ടത് അതത് നാട്ടിലെത്തന്നെ കൊള്ളാവുന്ന പണ്ഡിതനായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സാമ്പ്രദായിക മൌലവിമാരില്‍ നിന്നും വ്യത്യസ്ത സ്വഭാവരീതികളും പ്രവര്‍ത്തന തന്ത്രങ്ങളും ഉണ്ടായിരുന്നതിനാലാണ് കെ.സിക്ക് തന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും അതിന്റെ വളര്‍ച്ച കണ്ട് ആനന്ദിക്കാനും സാധിച്ചത്. നമസ്കാരത്തിന് ശേഷമുള്ള ദിക്റ് ദുആകളിലും തഹജ്ജുദ് നമസ്കാരത്തിലും നിഷ്ഠപുലര്‍ത്തിയിരുന്ന അദ്ദേഹം മാഞ്ഞു മറഞ്ഞ സുന്നത്തുകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.
  പലരും അഗണ്യകോടിയില്‍ തള്ളിയ, റമദാന്‍ അവസാനപ്പത്തിലെ “ഇഅതികാഫ്’ ചേന്ദമംഗല്ലൂരില്‍ അദ്ദേഹവും കുടുംബവും മുന്‍കൈയെടുത്താണ് സജീവമാക്കിയത്. മൂന്ന് ദശാബ്ദത്തിലധികമായി ഇടമുറിയാതെ അത് നടന്നുവരുന്നു. ഒരു ശര്‍ത്തും വിട്ടുപോവാന്‍ അദ്ദേഹം സമ്മതിക്കുമായിരുന്നില്ല. ഒരു റമദാനില്‍ ഇഅതികാഫിരുന്ന കുറേ യുവാക്കളും ഞാനും ശ്രമദാനമായി പള്ളിപ്പരിസരം വൃത്തിയാക്കുകയായിരുന്നു. പതുക്കെപ്പതുക്കെ ഞങ്ങള്‍ പള്ളിയില്‍ നിന്നും അല്പം ദൂരത്തെത്തി. ഉടനേ കെ.സി. എന്നെ വിളിച്ചു ശാസിക്കുകയും അത് ഇഅ്തിക്കാഫിന്റെ ശര്‍ത്തിനെതിരാണെന്ന് ധരിപ്പിക്കുകയും ചെയ്തു.
    ഇങ്ങനെ മതപണ്ഡിതന്മാരും പ്രാസ്ഥാനിക പ്രവര്‍ത്തകരും മാതൃകയാക്കേണ്ട ഒരുപാട് ഗുണങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു കെ.സി.യുടേത്. ചേന്ദമംഗല്ലൂരിനെ സംബന്ധിച്ചിടത്തോളം നാടിന്റെ നെടുംതൂണാണ് കെ.സിയുടെ വിയോഗത്തോടെ വീണു പോയിരിക്കുന്നത്.




  19 / 08 /2009 | KC Abdullah Moulavi by KTC Beeran
2009 cmr on web